പനാജി: ദുരൂഹ സാഹചര്യത്തിൽ ഗോവയിൽ മരിച്ച നിലയിൽ കാണപ്പെട്ട നടിയും ഹരിയാണയിലെ ബി.ജെ.പി. നേതാവുമായ സൊനാലി ഫൊഗട്ട് (42)-ന് സഹായികൾ നിർബന്ധിച്ച് മയക്ക് മരുന്ന് നൽകിയെന്ന് പോലീസ്. മരണവുമായി ബന്ധപ്പെട്ട് രണ്ടു സഹായികളെ ഗോവ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് മയക്ക് മരുന്ന് നൽകിയകാര്യം വെളിപ്പെട്ടത്.
ഗോവയിലെത്തിയ പേഴ്സണൽ അസിസ്റ്റന്റ് സുധീർ സങ്വാൻ, ഇയാളുടെ സുഹൃത്ത് സുഖ്വിന്ദർ വാസി എന്നിവരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. സൊനാലിയുടെ ശരീരത്തിൽ സാരമായപരിക്കുകളുണ്ടെന്നും വ്യാഴാഴ്ച നടന്ന മൃതദേഹപരിശോധനയിൽ കണ്ടെത്തിയിരുന്നു.
സുധീറും സുഖ്വീന്ദറും ചേർന്ന് സൊനാലിയെ ബലാത്സംഗം ചെയ്തുകൊന്നതാണെന്ന് സഹോദരൻ റിങ്കു ഢാക്ക പരാതി നൽകിയിരുന്നു. തുടർന്നാണ് കൊലപാതകക്കേസെടുക്കാൻ പോലീസ് തയ്യാറായത്. ഹൃദയാഘാതത്തെത്തുടർന്നാണ് മരണമെന്നായിരുന്നു പോലീസിന്റെ ആദ്യനിലപാട്.
രണ്ടംഗ ഫൊറൻസിക് വിദഗ്ധസംഘത്തിന്റെ മേൽനോട്ടത്തിലാണ് മൃതദേഹപരിശോധനപൂർത്തിയാക്കിയത്. പോസ്റ്റ്മോർട്ടം ഗോവയ്ക്കുപകരം ഡൽഹി എയിംസിൽ നടത്തണമെന്ന് നിർബന്ധം പിടിച്ചിരുന്ന കുടുംബം സമ്മതമറിയിച്ചതോടെയാണ് അതിനുവഴിയൊരുങ്ങിയത്. ഗോവ ഡി.ജി.പി. ജസ്പാൽസിങ് കേസ് വിലയിരുത്തിവരുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. സൊനാലിയെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് ചൊവ്വാഴ്ച രാവിലെ വടക്കൻ ഗോവയിലെ അഞ്ജുണയിലുള്ള സെയ്ന്റ് ആന്റണി ഹോസ്പിറ്റലിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.