gnn24x7

ബീഹാറില്‍ കൊവിഡ് പ്രതിരോധത്തില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്

0
145
gnn24x7

പട്‌ന: ബീഹാറില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. അതിഥി തൊഴിലാളികളുടെ വിഷയത്തിലും സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് ആര്‍.ജെ.ഡി ആരോപിച്ചു.

‘ചികിത്സ നല്‍കുന്നതും ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നതും അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതും അടക്കമുള്ള അടിസ്ഥാന ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാരിനുണ്ട്. ഇവയില്‍ ഒന്നുപോലും ശരിയായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല’, തേജസ്വി യാദവ് പറഞ്ഞു. ദ പ്രിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തൊഴിലാളികളില്‍ ചിലരെങ്കിലും തിരിച്ചെത്തിയത്. എന്നാല്‍ അവരെല്ലാം ഇപ്പോള്‍ കൊവിഡ് പ്രതിസന്ധിക്കിടയിലേക്കാണ് നയിക്കപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ സാമൂഹിക അകലം പോലും പാലിക്കപ്പെടുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യങ്ങളിലൊന്നും ഇടപെടാത്തതുകൊണ്ട് ദിനംപ്രതി ഇവിടങ്ങളിലെ അവസ്ഥ അത്യധികം മോശമായിക്കൊണ്ടിരിക്കുകയാണ്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നില്ല’, തേജസ്വി യാദവ് ആരോപിച്ചു. നിതീഷ് കുമാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊന്നും വികസിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2015ലാണ് ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. തേജസ്വി യാദവിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയായിരുന്നു സര്‍ക്കാര്‍ രൂപീകരണം. എന്നാല്‍ മാസങ്ങള്‍ക്കകം സഖ്യം തകരുകയും മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തി നിതീഷ് ബി.ജെ.പിക്കൊപ്പം നില്‍ക്കുകയുമായിരുന്നു.

കൊവിഡ് പരിശോധനയില്‍ സര്‍ക്കാരിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും യാദവ് വിമര്‍ശിച്ചു. ‘ബീഹാര്‍ സര്‍ക്കാരിന്റെ കൊവിഡ് പരിശോധനകള്‍ തീര്‍ത്തും അപര്യാപ്തമാണ്. ഹരിയാന പോലുള്ള സംസ്ഥാനം പോലും ബീഹാറിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നു. ജനങ്ങളെ സംരക്ഷിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ സന്നദ്ധമല്ലെന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. അതിഥി തൊഴിലാളികളെ രണ്ടാംകിട പൗരന്മാരായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്’, യാദവ് കൂട്ടിച്ചേര്‍ത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here