വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മെയ് രണ്ടിന് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നുമാണ് ഹർജിയിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നിലവിൽ മൂന്ന് ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ ഫലപ്രഖ്യാപന ദിവസം വിജയാഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കുമെന്നും, വോട്ടെണ്ണൽ കേന്ദ്രത്തിൽ കൗണ്ടിങ് ഏജന്റുമാർ, മാധ്യമ പ്രവർത്തകർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നതടക്കമുള്ള തീരുമാനങ്ങൾ എടുത്തിരുന്നു.
അതേസമയം വാക്‌സിൻ വിതരണ നയത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള പാലക്കാട് സ്വദേശി സി.പി പ്രമോദിന്റെ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. വോട്ടെണ്ണൽ ദിനമായ മെയ് 2 ന് കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.