ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്റർ (അഡ്മിൻ) ഗ്രൂപ്പിലെ ഒരു അംഗം പോസ്റ്റുചെയ്യുന്ന ഏതെങ്കിലും ആക്ഷേപകരമായ ഉള്ളടക്കത്തിന് ഉത്തരവാദിയായിരിക്കില്ലെന്ന് ബോംബെ ഹൈക്കോടതി. വാട്സ്ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്ററില്‍ ആരോപിക്കാനാവില്ലെന്നും ജസ്റ്റിസ് എസ്‌എ ഹക്ക്, ജസ്റ്റിസ് എംഎ ബോർക്കർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറയുന്നു.
ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍വന്ന അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ ഗ്രൂപ്പ് അംഗമായ സ്ത്രീ അഡ്മിനെതിരെ പരാതി കൊടുത്തിരുന്ന കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ വിധി.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്‌മിന് ഗ്രൂപ്പിൽ പോസ്റ്റുചെയ്യുന്നതിന് മുമ്പ് ഉള്ളടക്കം നിയന്ത്രിക്കാനോ മോഡറേറ്റ് ചെയ്യാനോ സെൻസർ ചെയ്യാനോ അധികാരമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഗ്രൂപ്പ് ഉണ്ടാക്കുക, അംഗങ്ങളെ ചേര്‍ക്കുക, ഒഴിവാക്കുക, ഉചിതമല്ലാത്ത പോസ്റ്റുകള്‍ എടുത്തുകളയുക തുടങ്ങിയ പരിമിതമായ അധികാരങ്ങളെ ഗ്രൂപ്പ് അഡ്മിനുള്ളൂവെന്നും ആ ഗ്രൂപ്പില്‍ വരുന്ന കാര്യങ്ങളുടെയെല്ലാം പൊതു ഉത്തരവാദിത്തം അഡ്മിന് ഏറ്റെടുക്കാനാവില്ലെന്നും കോടതി അറിയിച്ചു.