ബെംഗളൂരു: മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴി വി കെ ശശികല ഇന്നു ചെന്നൈയിലെത്തി. കർണാടക, തമിഴ്‌നാട് അതിർത്തിയിൽ വലിയ സ്വീകരണമാണ് അനുയായികൾ ചിന്നമ്മ എന്നു വിളിക്കുന്ന വി.കെ ശശികലയ്ക്കുവേണ്ടി ഒരുക്കിയത്. ഇവർക്ക് വേണ്ടി ഒരുക്കിയ സ്വീകരണ റാലിക്കിടെ തീപിടിത്തം ഉണ്ടായി. റാലിയിലേക്ക് പടക്കവുമായെത്തിയ രണ്ട് കാറുകളാണ് കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപത്ത് വെച്ച് കത്തി നശിച്ചത്. ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം ഉണ്ടായതിന്റെ കാരണവും വ്യക്തമല്ല.
അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷമാണ് വി കെ ശശികല ജയിലിൽ കഴിഞ്ഞത്. ജയിൽ മോചിതയായതോടെയാണ് ശശികല ചെന്നൈയിലേക്ക് വന്നത്. ജയിൽ മോചിതയായെങ്കിലും അവർക്ക് കോവിഡ് -19 ബാധിച്ചതിനെ തുടർന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ക്വാറന്റീനില്‍ കഴിയേണ്ടി വന്നു. ഇന്ന് രാവിലെ 9.30 നാണ് ചെന്നൈയിലേക്ക് പുറപ്പട്ടത്.