ബെംഗളൂരു: കൃത്യമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിക്ക് നേരെ തൊഴിലകളുടെ ആക്രമണം. ശമ്പളം ലഭിക്കാത്തതിനാൽ നാല് മാസമായി ജീവനക്കാര്‍ സമരം നടത്തുകയായിരുന്നു. ഐ ഫോണ്‍ നിര്‍മ്മാതാക്കളായ, തായ്വാന്‍ ആസ്ഥാനമായ വിസ്ട്രണ്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റിലാണ് ആക്രമണമുണ്ടായിരിക്കുന്നത്.
ആക്രമണത്തെ തുടർന്ന് ഫാക്ടറിക്ക് വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ ഫര്‍ണിച്ചറുകള്‍ക്കും വാഹനങ്ങള്‍ക്കും ഫാക്ടറിയിലെ ഉപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ട് ഷിഫിറ്റിലായി ഏകദേശം 8,000 തൊഴിലാളികള്‍ ഈ ഫാക്ടറിയിൽ പണിയെടുക്കുന്നുണ്ട്.
പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയെന്നും പൊലീസ് പറഞ്ഞു. ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.