ന്യൂഡൽഹി: ഇന്ത്യൻ ഓവർസീസ് ബാങ്കിന് അര കോടിയിലധികം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി അറിയിക്കുന്നതിന് റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിച്ചില്ല എന്നതാണ് ബാങ്കിന് എതിരായ കുറ്റം. 57.5 ലക്ഷം രൂപയാണ് ബാങ്ക് പിഴയായി അടക്കേണ്ടത്.
2020 മാർച്ച് 31 ലെ സ്ഥിതി വിവര കണക്കുകൾ അടിസ്ഥാനമാക്കിയാണ് ബാങ്കിനെതിരെ റിസർവ് ബാങ്ക് നടപടിയെടുത്തത്. എടിഎം കാർഡ് തട്ടിപ്പുകൾ അടക്കം കണ്ടെത്തി മൂന്നാഴ്ചയ്ക്കകം റിസർവ് ബാങ്കിനെ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് പാലിക്കുന്നതിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് പരാജയപ്പെട്ടതാണ് വൻതുക പിഴ ചുമത്താൻ ഉള്ള കാരണം.
ചില പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കാതെ ഇരുന്നതാണ് ബാങ്കിന് എതിരായ നടപടിയിലേക്ക് നയിച്ചതെന്നും അതല്ലാതെ നിക്ഷേപകർക്ക് പണം നൽകുന്നതിൽ വീഴ്ച വരുത്തിയതിനാൽ അല്ല എന്നും റിസർവ് ബാങ്ക് തങ്ങളുടെ പിഴ ചുമത്തിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.