ടോക്കിയോ: നീരജ് ചോപ്രയിലൂടെ ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം നേടിക്കൊടുത്തത്. നീരജ് ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ദൂരം പിന്നിട്ടിരുന്നു. ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്‌ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്‌ലി വിറ്റെസ്‌ലാവ് 85.44 മീറ്റർ ദൂരത്തോടെ വെങ്കലവും നേടി.
നീരജിലൂടെ ടോക്കിയോയിലെ ഏഴാം മെഡലാണ് ഇന്ത്യ നേടിയത്. 2012ൽ ലണ്ടനിൽ കൈവരിച്ച ആറു മെഡലുകൾ എന്ന നേട്ടമാണ് ഏഴിലേക്ക് ഉയർത്തിയത്. പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 65 കിലോ വിഭാഗത്തിൽ ബജ്‌രംഗ് പൂനിയ വെങ്കലം നേടിയതോടെ ഇന്ത്യ ലണ്ടനിലെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു.