ടൊറന്റോ: കാനഡയിൽ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കനത്ത ചൂടിൽ 719 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. സാധാരണഗതയില്‍ ഇക്കാലയളവില്‍ സംഭവിക്കാറുള്ള മരണത്തിന്റെ മൂന്നിരട്ടിയാണ് ഇതെന്ന് അധികൃതർ അറിയിച്ചു. പ്രവിശ്യയിലെ പ്രായം ചെന്നവര്‍ക്കിടയിലാണിത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. മാരകമായ ഉഷ്ണതരംഗം കാനഡയുടെ പടിഞ്ഞാറൻ ഭാഗത്ത് കാട്ടു തീ വിതക്കുകയാണ്.
കാനഡയിൽ 49.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ അന്തരീക്ഷ താപനിലയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടയിലുണ്ടായ മരണങ്ങളിലേറെയും കുറഞ്ഞ വായുസഞ്ചാരമുള്ള സ്വകാര്യ വസതികളില്‍ തനിച്ച് താമസിക്കുന്ന പ്രായമായവരാണെന്നാണ് റിപ്പോർട്ട്.
കനത്ത ചൂട് മൂലം ഉണ്ടായ കാട്ടുതീയിൽ ലിട്ടണിലെ നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും കത്തി നശിച്ചു. ചൂട് കൂടുതലുള്ള പല മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കുകയാണ്. ചൂടിനെ പ്രതിരോധിക്കാന്‍ പലയിടങ്ങളിലും ശീതീകരണകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.