കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കടുത്ത ജാഗ്രതയിലിരിക്കെ ചൈനയില്‍ മറ്റൊരു വൈറസ്. ചൈനയിലെ യുന്നന്‍ പ്രവിശ്യയിലാണ് ഹന്‍റാ എന്ന വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചത്.
ചൈനയുടെ ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുന്നനില്‍ നിന്നും ഷന്‍ഡോംഗിലേക്ക് ജോലിയ്ക്കായി പോകവേയാണ് ബസില്‍ വച്ച് ഇയാള്‍ മരണപ്പെട്ടത്. ബസിലുണ്ടായിരുന്ന മറ്റു 32 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
എന്താണ് ഹന്‍റാ വൈറസ്?
പ്രധാനമായും എലികളില്‍ നിന്നും പടരുന്ന വൈറസാണ് ഹന്‍റാ. ഈ വൈറസ് ആളുകളിൽ പലതരം രോഗങ്ങൾക്ക് കാരണമാകുന്നു. -സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) പറയുന്നു. ഇത് ഹാൻറാ വൈറസ് പൾമോണറി സിൻഡ്രോം (HPS), ഹെമറാജിക് ഫീവര്‍ വിത്ത് റിനല്‍ സിൻഡ്രോം (HFRS) എന്നീ അസുഖങ്ങള്‍ക്ക് ഇത് കാരണമാകുന്നു.
ഇത് വായുവിലൂടെ പടരില്ല. എലികളുടെ സ്രാവത്തില്‍ നിന്നും നേരിട്ടാണ് ഇത് മനുഷ്യനിലേക്ക് പടരുക. വളരെ ചുരുക്കം കേസുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളില്‍ നിന്നും കടിയേറ്റാലും ഇത് പടരാം.
ഹന്‍റാ വൈറസിന്‍റെ ലക്ഷണങ്ങള്‍
ക്ഷീണം, പനി, പേശിവേദന, തലവേദന, തലകറക്കം, ഛർദ്ദി, വയറുവേദന എന്നിവയാണ് ഹന്‍റാ വൈറസിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍. ചികിത്സ നല്‍കിയില്ലെങ്കില്‍ പിന്നീടത് ചുമയ്ക്കും ശ്വാസ തടസ്സത്തിനും കാരണമാകും. അത് മരണത്തിലേക്കും നയിച്ചേക്കാം. 38 ശതമാനമാണ് മരണനിരക്ക്.
HFRS ലക്ഷണങ്ങളും സമാന രീതിയില്‍ തുടര്‍ന്നാല്‍ അത് രക്തസമ്മര്‍ദ്ദ൦, പെട്ടെന്നുള്ള മാനസിക പിരിമുറുക്കം, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകു൦. എലികളുടെ നശീകരണമാണ് ഹന്‍റാ വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യ അധികൃതര്‍ മുന്‍പോട്ട് വയ്ക്കുന്ന പ്രാര൦ഭ നടപടി.