മോസ്കോ: ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ വികസിപ്പിച്ചെന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പൂടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 20 രാജ്യങ്ങൾ കോവിഡ് വാക്സിനുകൾ ആവശ്യപ്പെട്ടെന്നും റഷ്യ അറിയിച്ചു. ഇതുവരെ 100 കോടി ഡോസ് വാക്സിനുകളുടെ ഓർഡർ മുൻകൂട്ടി ലഭിച്ചെന്നും റഷ്യ അവകാശപ്പെട്ടു.
റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിന്‍ റഷ്യയിലെ ജനങ്ങൾക്ക് നൽകുവാനായി അനുമതി നൽകിയെന്ന വാർത്ത ഇന്ന് രാവിലെയാണ് വ്ളാദിമർ പൂടിൻ പ്രഖ്യാപിച്ചത്. തന്‍റെ മകൾക്ക് വാക്സിൻ നൽകിയതായും പൂടിൻ രാവിലെ അറിയിച്ചു.
‘ഇന്നു രാവിലെ ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്തു” – എന്നാണ് മന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പുടിൻ പ്രഖ്യാപിച്ചത്. കോവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ കാൽവയ്പ്പാണ് ഇതെന്നും പൂടിൻ അഭിപ്രായപ്പെട്ടു.
വാക്സിൻ യാഥാർത്ഥ്യമാക്കുന്നതിനായി പ്രവർത്തിച്ചവർക്കെല്ലാം പുടിൻ വീഡിയോ കോൺഫറൻസിലൂടെ നന്ദി അറിയിച്ചിരുന്നു. വൈകാതെ തന്നെ വാക്സിൻ വ്യാപകമായി ഉൽപാദിപ്പിച്ചുതുടങ്ങുമെന്ന പ്രതീക്ഷയും പുടിൻ പങ്കുവെച്ചു. ”ഇത് വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് എനിക്ക് അറിയാം, അതിശക്തമായ പ്രതിരോധശേഷി ഇത് നൽകും, ഞാൻ വീണ്ടും ആവർത്തിച്ചുപറയുന്നു. എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയാണ് വാക്സിൻ പുറത്തിറക്കുന്നത്”- പുടിൻ പറഞ്ഞു.