തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ വിൽപ്പനക്കെത്തിച്ച പഴയ പേപ്പറുകൾക്കിടയിൽ ആധാർ കാർഡുകളും ബാങ്ക് ഇൻഷുറൻസ് കമ്പനി രേഖകളും കണ്ടെത്തി. കരകുളത്ത് വിതരണം ചെയ്യാനെത്തിയ 300 ലധികം ആധാറുകളാണ് കണ്ടെത്തിയത്.
ഇവ എത്തിച്ചയാളെ കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോൾ ഒരാൾ 50 കിലോയുടെ വലിയ കെട്ടായാണ് പേപ്പറുകൾ കൊണ്ടുവന്നതെന്നും ഓട്ടോയിലാണ് കൊണ്ടുവന്നതെന്നും ആക്രിക്കട ഉടമ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് കണ്ടെത്തി. ആധാർ കാർഡുകളും ഇൻഷുറൻസ് രേഖകളും ആക്രിക്കടയിൽ കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവായിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകൾക്കൊപ്പം ആധാർ കാർഡുകളും വിൽക്കുകയായിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം തപാൽ ജീവനക്കാരിയേയും ഭർത്താവിനെയും പോലീസ് വിട്ടയച്ചു. തപാൽ ഉരുപ്പടികൾ നഷ്ടമായ ആരെങ്കിലും പരാതി നൽകിയാൽ ഇരുവർക്കുമെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.