തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ തലസ്ഥാനത്ത് നിർണായക നീക്കങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി.സെന്ററിലെത്തി. എജി അടക്കമുള്ളവരുമായി സിപിഎം നേതാക്കൾ ചർച്ച നടത്തി.
പലതലങ്ങളിലായി ഈ വിഷയത്തിൽ രാജി ഒഴിവാക്കാൻ കഴിയുമോ എന്നതും പരാമർശം ഉന്നയിച്ച് ആരെങ്കിലും കോടതിയിലെത്തിയാൽ അവിടെ നിന്ന് തിരിച്ചടിയോ പരാമർശമോ ഉണ്ടാകുമോ എന്നതും സർക്കാർ ഗൗരവമായി കാണുന്നുണ്ട്. ഇതേക്കുറിച്ചാണ് നിയമോപദേശം തേടിയത്.എകെജി സെന്ററിൽ അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തിലേക്ക് ആദ്യം എത്താതിരുന്ന സജി ചെറിയാനെ പിന്നീട് നേതാക്കൾ വിളിച്ച് വരുത്തയതായാണ് വിവരം.. മന്ത്രിയുടെ പരാമർശത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുള്ളതായും റിപ്പോർട്ടുണ്ട്.
സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രിസഭയുടെ തലവനെന്ന നിലയിൽ മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്.സർക്കാരിന്റെ നടപടി വീക്ഷിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗദ്ധരും ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് സിപിഎം തിരിക്കിട്ട കൂടിയാലോചനകൾ നടത്തിവരുന്നത്.