ആറ്റിലേക്ക് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണ് ദേവനന്ദയുടേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ ആറിലേക്ക് തെന്നിവീണതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പൊലീസ് പ്രത്യേക അന്വേഷണം തുടരും.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക്ക് മേധാവി ഡോക്ടർ ശശികലയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പോലീസിന് റിപ്പോർട്ട് കൈമാറിയത്. ഇടതുകവിളില്‍ ചെറിയ പാടുണ്ട്. ഇത് വെള്ളത്തില്‍ വീണപ്പോൾ പോറലേറ്റതാകാം. ഇതൊഴിച്ചാല്‍ ശരീരത്തില്‍ മറ്റ് പാടുകളില്ല. ബോധപൂര്‍വം ക്ഷതം ഏല്‍പ്പിച്ചതാണോ എന്ന് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ വൈകിട്ടാണ് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് അന്വേഷകസംഘത്തിന് കൈമാറിയത്.
ആന്തരികാവയങ്ങളുടെ പരിശോധനയിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വഭാവികത കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദേവനന്ദയുടെ മരണദിവസം സ്ഥലത്തുണ്ടായിരുന്നവരുടെ സാന്നിധ്യം, ഇവരുടെ മൊബൈല്‍ ഫോണ്‍ കാളുകള്‍ എന്നിവ ശേഖരിച്ചുവരുന്നു. സ്‌കൂളിലെ അധ്യാപകരുടെ മൊഴി വീണ്ടും എടുക്കും. ഫോറന്‍സിക് വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മൂന്നു പേജുകളുണ്ട്.