മംഗളൂരുവിൽ കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ റാഗിംഗ് നടത്തിയെന്ന പരാതിയിൽ അറസ്റ്റിൽ. ഒന്നാം വർഷ വിദ്യാർത്ഥികളായ റാഗിംഗിന് ഇരയായ മലയാളി വിദ്യാർത്ഥികളാണ് ഇവർക്കെതിരെ പരാതി നൽകിയത്. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്.
കോട്ടയം, കാസർഗോഡ്, കോഴിക്കോട്, പത്തനംത്തിട്ട, മലപ്പുറം എന്നീ ജില്ലകളിലെ നഴ്‌സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ വിദ്യാർത്ഥികളോട് ഇവർ മുടിവെട്ടാനും മീശവടിക്കാനും ആവശ്യപ്പെടുകയും കൂടാതെ ശാരീരികമായി ഉപദ്രവിച്ചതായും റാഗിങ്ങിനിരയായ വിദ്യാർഥികൾ നൽകിയ പരാതിയിൽ പറയുന്നു.
റാഗിങ്ങിനിരയായ അഞ്ച് വിദ്യാർഥികളും കഴിഞ്ഞദിവസം കോളജ് മാനേജ്‌മെന്റിന് പരാതി നൽകിയതിനെ തുടർന്ന് മാനേജ്‌മന്റ് പൊലീസിനെ വിവരമറിയിച്ചു. പിന്നീട് പോലീസ് വന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് മലയാളി വിദ്യാർത്ഥികൾ റാഗിംഗ് കേസിൽ അറസ്റ്റിലാകുന്നത്.