ചന്ദ്രബോസ് വധക്കേസിൽ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി. വിധിയിൽ ഒരു പാട് സന്തോഷമുണ്ട്. പലതവണ കോടതികൾ മാറിമാറി കയറിയിറങ്ങി. അവസാന നിമിഷങ്ങളിലാണ് വിധിയിൽ പ്രതീക്ഷയുണ്ടായി തുടങ്ങിയതെന്നും അവർ പറഞ്ഞു.
ആശുപത്രിക്കാരുടെ കുറ്റമാണ് മരണകാരണമെന്നടക്കം കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടന്നിരുന്നു. വധശിക്ഷയല്ല, ജയിലിൽ കിടന്ന് ശിക്ഷയനുഭവിച്ച് നരകിക്കണം എന്നായിരുന്നു ആഗ്രഹം’. ജമന്തി പ്രതികരിച്ചു.ശിക്ഷ വധശിക്ഷയായി ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം നിരാകരിച്ചാണ് പ്രതി നിഷാമിന് ജീവപര്യന്തം കോടതി ശരിവച്ചത്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിസാമിന്റെ അപ്പീൽ പരിഗണിച്ചശേഷം വിധി പ്രസ്താവിച്ചത്.
തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് നിഷാം ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. മുഹമ്മദ് നിഷാമിന്റെ ശിക്ഷ സ്റ്റേ ചെയ്യാൻ നേരത്തെ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. കേസിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്നും തനിക്കെതിരെ മാധ്യമവിചാരണയുണ്ടായെന്നുമായിരുന്നു നിഷാമിന്റെ വാദം. ശരിയായ അന്വേഷണം നടത്താതെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് വന്നതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.
2015 ജനുവരി 29ന് പുലർച്ചെയായിരുന്നു കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. തൃശൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാൻ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിന് നേരെ ആഢംബര കാറിടിച്ച് കയറ്റിയെന്നാണ് പ്രോസിക്യൂഷൻ ആരോപണം. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.