കഠിനംകുളം പീഡനത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി യുവതി. പീഡനത്തിന് രണ്ട് ദിവസം മുൻപ് ഭർത്താവ് പ്രതികളിലൊരാളായ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. യുവതിയെ ഭർത്താവ് നിർബന്ധിച്ച് മദ്യം നൽകുന്ന സമയം പ്രതികൾ രാജൻ്റെ വീടിൻ്റെ പരിസരത്തുണ്ടായിരുന്നു.
തുടർന്ന് പ്രതികളിലൊരാൾ സ്ത്രീയെ ശല്യം ചെയ്യാൻ തുടങ്ങിയതോടെ അവർ കുഞ്ഞിനേയും എടുത്ത് പുറത്തേക്കോടി. എന്നാൽ പുറകെ വന്ന പ്രതികൾ ഭർത്താവിനെ ഒരു സംഘം മർദിക്കുന്നെന്ന് പറഞ്ഞാണ് ഓട്ടോയിൽ കയറ്റി വിജനമായ പ്രദേശത്തു കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്.
പീഡനം നടക്കുമ്പോൾ ഭർത്താവ് കൂടെയുണ്ടായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ഒപ്പമുണ്ടായിരുന്ന 5 വയസുള്ള മകൻ്റെ മുന്നിൽ വച്ചാണ് പീഡനം നടന്നത്. മകനെയും ഉപദ്രവിച്ചെന്നാണ് യുവതിയുടെ മൊഴി. കുട്ടിയെ ഉപദ്രവിച്ചതിനാൽ പ്രതികളുടെ മേൽ പോക്സോ കേസും ചുമത്തും. ഇതുവരെ സംഭവത്തിൽ ഭർത്താവടക്കം 6 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.