കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎയോട് കോടതി. കേസ് ഡയറി ഹാജരാക്കാനും എന്‍ഐഎയ്ക്ക് പ്രത്യേക കോടതി നിര്‍ദേശം നല്‍കി. സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം കോടതിയുടെ ഭാഗത്തുനിന്നുണ്ടാത്.
കേസില്‍ തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള എന്ത് തെളിവുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്ന് പ്രത്യേക എന്‍ഐഎ കോടതി ചോദിച്ചു. കേസില്‍ തീവ്രവാദബന്ധമില്ലെന്നും അത്തരത്തില്‍ യാതൊരു തെളിവുകളും എന്‍ഐഎയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അത് പരിശോധിക്കാനാണ് ഓഗസ്റ്റ് നാലാം തീയതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ എന്‍.ഐ.എയുടെ വാദം നാലാം തീയതിയാണ് നടക്കുക. തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകളുണ്ടെന്ന് തന്നെയാണ് എന്‍ഐഎയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്.
അതിനിടെ വ്യാജ ബിരുദ കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്താൻ എൻഐഎ കോടതി പൊലീസിന് അനുമതി നൽകി. കൺഡോൻമെന്‍റ് പൊലീസ് നൽകിയ അപേക്ഷയിലാണ് അനുമതി. കസ്റ്റംസിന്‍റെ കസ്റ്റഡി അവസാനിച്ചാൽ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ബാബാ അബേദ്ക്കർ ടെക്നിക്കൽ സർവകലാശാല അറിയിച്ചിരുന്നു. സർവകാലാശ ബി.കോം കോഴ്സ് നടത്തുന്നില്ല. സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാർത്ഥിനി പഠിച്ചിട്ടില്ലെന്നും സർവകലാശാല പറഞ്ഞു. രജിസ്ട്രാർ കൺഡോൺമെന്‍റ് അസി.കമ്മീഷണർക്കാണ് മറുപടി നൽകിയത്.