സംസ്ഥാനത്ത് കൂടുതൽ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ രോഗം ബാധിച്ച മൂന്ന് പേരുടേയും സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകൾ നെഗറ്റീവാണ്. കേസുകൾ ഉയർന്നേക്കാമെങ്കിലും കുരങ്ങുവസൂരിയെക്കുറിച്ച് അനാവശ്യ ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കുരങ്ങ് വസൂരിക്ക് വ്യാപനശേഷി കുറവാണെങ്കിലും ഇനിയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാനാണ് സാധ്യതയെന്ന് ആരോഗ്യമന്ത്രി വിലയിരുത്തി. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് കണക്കുകൾ സംബന്ധിച്ച കേന്ദ്രവിമർശനത്തിന് പിന്നിൽ രാഷ്ട്രീയമാണെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.
കുരങ്ങുവസൂരി കേസുകൾ വർധിക്കുന്നതിന്റെ ആശങ്കയിലാണ് കേരളം. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ മൂന്നായി. കൊല്ലം,കണ്ണൂർ ജില്ലകളിലാണ് മറ്റ് രണ്ട് രോഗികളുള്ളത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും യുഎഇയിൽ നിന്ന് എത്തിയവരായതിനാൽ ഇവിടെ നിന്നുള്ള യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. നാല് വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്.