gnn24x7

അറ്റാഷെയുടെ ഗൺമാനെ നിയമിച്ചത് സംസ്ഥാന സർക്കാരിന്റെ സ്ഥാപിത താൽപര്യം സംരക്ഷിക്കാനാണെന്ന് കെ.സുരേന്ദ്രൻ

0
177
gnn24x7

കൊച്ചി: അറ്റാഷെയുടെ ഗൺമാനെ നിയമിച്ചത് സംസ്ഥാന സർക്കാരിന്റെ സ്ഥാപിത താൽപര്യം സംരക്ഷിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

സ്വർണ്ണക്കടത്തിനായി എല്ലാ സഹായവും ഗൂഢസംഘത്തിന് ലഭിച്ചത് ഗൺമാൻ മുഖാന്തരമാണ്. സർക്കാരിന്റെ ഉന്നതൻമാർക്ക് വേണ്ടിയാണ് ഗൺമാൻ പ്രതികളെ സഹായിച്ചതെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആരോപിച്ചു. കോൺസുലേറ്റിന് സുരക്ഷ നൽകാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടതെന്നിരിക്കെ അറ്റാഷെയ്ക്ക് ഗൺമാനെ നിയമിച്ചത് അസ്വഭാവികമാണ്.

രാജ്യത്തെ പല വിദേശ അംബാസിഡർമാർക്ക് പോലും സ്വകാര്യസുരക്ഷയില്ലെന്നിരിക്കെ നേരത്തെ എമിഗ്രേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചയാളെ അറ്റാഷെയോടൊപ്പം വിട്ടത് ഉന്നതരുടെ താത്പര്യമാണ്. എയർ ഇന്ത്യാ സാറ്റ്സിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വപ്നയുമായ് ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ നിയന്ത്രിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോയിലുള്ള സ്വാധീനവും കസ്റ്റംസ്, എമിഗ്രേഷൻ ഓഫീസർമാരുമായുള്ള പരിചയവുമാണ് ഗൺമാൻ നിയമനത്തിലുള്ള മാനദണ്ഡമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രിയുടെ ഐടി വകുപ്പിനെപ്പോലെ ആഭ്യന്തരവകുപ്പും സ്വർണ്ണക്കടത്തിന് സഹായിച്ചു. പ്രതികൾ ഒളിവിൽ കഴിഞ്ഞതെവിടെയാണെന്ന് പുറത്തുവരുന്നതോടെ കാര്യങ്ങൾ വ്യക്തമാവും. ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരെ പിടിച്ചാൽ സർക്കാരിന്റെ പങ്ക് കൂടുതൽ തെളിഞ്ഞുവരും. മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹം കൈകാര്യം ചെയ്ത രണ്ട് വകുപ്പുകളും രാജ്യദ്രോഹകേസിലെ പ്രതികളെ സഹായിച്ച സ്ഥിതിയ്ക്ക് പിണറായി വിജയൻ എത്രയും പെട്ടെന്ന് രാജിവെക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. 

രാജിവെച്ചില്ലെങ്കിൽ പുറത്താക്കാൻ സിപിഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വർഗീയ കാർഡ് ഉപയോഗിച്ച് വിഷയം ട്വിസ്റ്റ് ചെയ്യാനാണ് കെടി. ജലീൽ ശ്രമിക്കുന്നത്. ഭരണഘടനാ ലംഘനവും നിയമലംഘനവും നടത്തിയ അദ്ദേഹത്തിന് മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല. എല്ലാകാലത്തും വർഗീയതയും തീവ്രവികാരവും പരീക്ഷിച്ച് വിജയിപ്പിച്ചയാളാണ് ജലീൽ എല്ലാം അറ്റാഷെയുടെ തലയിലിട്ട് രക്ഷപ്പെടാൻ ശ്രമിക്കണ്ടെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാപ്രസിഡന്റ എസ്.ജയകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ കെ.എസ് ഷൈജു, എം.എ ബ്രഹ്മരാജ് എന്നിവരും പങ്കെടുത്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here