കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ യന്ത്രവൽകൃത നടപ്പാത (എസ്കലേറ്റർ ഓവർ ബ്രിഡ്ജ് ) കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് മുൻവശത്ത് പ്രവർത്തനമാരംഭിച്ചു. ബസ്സ്റ്റാൻഡിന് മുൻവശത്തു നിന്നും മറുവശത്തുള്ള വി കെ കൃഷ്ണമേനോൻ സ്റ്റേഡിയത്തിലേക്ക് പോകാനുള്ള രാജാജി റോഡിലെ യന്ത്രവൽകൃത മേൽപ്പാതയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
കേന്ദ്ര ഗവൺമെൻറിന്റെ അമൃത് സ്കീമുമായി കേരള സർക്കാർ സഹകരിച്ചാണ് 11.3 കോടി രൂപ ചിലവിൽ കേരളത്തിലെ ആദ്യത്തെ പൊതുജന യന്ത്രവൽകൃത നടപ്പാത കോഴിക്കോട് സാധ്യമായത്. എസ്കലേറ്ററിന് പുറമേ ഇരുവശങ്ങളിലും വൃദ്ധന്മാർക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കുമായി ലിഫ്റ്റുകളും സാധ്യമാക്കിയിട്ടുണ്ട്. നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ മൊഫ്യൂസൽ ബസ്റ്റാൻഡ് മുൻവശത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ഭാഗമാണെന്നും കൂടുതൽസമയം ട്രാഫിക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും ആയതിനാൽ, അതിനിടയിലൂടെ ജനങ്ങൾ റോഡുകൾ മുറിച്ചു കടക്കുന്നത് അപകട സാധ്യതകൾ ഉണ്ടാക്കുമെന്ന ഒരു സാഹചര്യത്തിലാണ് ഇത്തരത്തിലൊരു യന്ത്രവൽകൃത നടപ്പാതയെക്കുറിച്ച് കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ ആദ്യം ചിന്തിച്ചത്. തുടർന്ന് കോഴിക്കോട് എം.എൽ.എയായ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഇതിനുവേണ്ട പദ്ധതികൾ കൈക്കൊണ്ടു .ഒരു മണിക്കൂറിൽ 11.730 യാത്രക്കാരെ വഹിക്കാൻ കഴിയുന്നതാണ് ഇപ്പോൾ പ്രവർത്തനമാരംഭിച്ച നടപ്പാലം .
കൊച്ചി റെയിൽ മെട്രോ കോർപ്പറേഷൻ ആണ് ധൃതഗതിയിൽ യന്ത്രവൽകൃത ഇത് മേൽപ്പാലം നടപ്പാത പൂർത്തീകരിക്കാൻ കോഴിക്കോട് കോർപ്പറേഷനെ സഹായിച്ചത്. കോഴിക്കോട് കോർപ്പറേഷൻ കേരളത്തിലെ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഒരു കോർപ്പറേഷൻ ആണെന്നും 250 കോടി ചെലവിൽ കല്ലുത്താൻകടവ് മുഴുവൻ കോളനിവാസികളെ അപ്പാർട്ട്മെൻറ് ലേക്ക് മാറ്റി താമസിപ്പിച്ച നടപടിയും മാലിന്യ സംസ്കരണത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ചതും എടുത്തു പറയേണ്ട ഒന്നാണെന്ന് പറഞ്ഞാണ് കോഴിക്കോട് കോർപ്പറേഷനെ മുഖ്യമന്ത്രി നേരിട്ട് പ്രശംസിച്ചത്.