കോഴിക്കോട്: കരിപ്പുർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ട് തകർന്ന വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ലഗേജ് വീണ്ടെടുക്കാൻ അമേരിക്കൻ കമ്പനിയുടെ സഹായം തേടി എയർഇന്ത്യ. ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടതായി എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
വലിയ അപകടമുണ്ടായാൽ ലഗേജും ബാഗുകളും വീണ്ടെടുക്കുന്നതിനു വൈദഗ്ദ്ധ്യമുള്ള കാന്യൻ ഇന്റർനാഷണൽ എന്ന കമ്പനിയുമായാണ് എയർഇന്ത്യ കരാർ ഒപ്പിട്ടത്. എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. ഓരോരുത്തരുടെയും ലഗേജുകൾ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരിച്ചറിഞ്ഞു വീണ്ടെടുക്കാൻ ഈ കമ്പനിയുടെ ജീവനക്കാർ സാധിക്കും.
യുഎസ് ആസ്ഥാനമായുള്ള കമ്പനിയിൽനിന്നുള്ള സംഘം തിങ്കളാഴ്ച രാത്രി കേരളത്തിൽ എത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു. കരാർ സേവന ദാതാക്കളായ കെനിയൻ ഇന്റർനാഷണൽ ഏഞ്ചൽസ് ഓഫ് എയർ ഇന്ത്യയുടെ സഹായത്തോടെ വ്യക്തിഗത ലഗേജുകൾ വീണ്ടെടുക്കും.
അപകടസമയത്ത് യാത്രക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുന്നതിനുവേണ്ടി പ്രവർത്തിച്ച എയർലൈനിന്റെ പ്രത്യേക ടീമായ ഏഞ്ചൽസ് ഓഫ് എയർ ഇന്ത്യയുടെ പ്രവർതതനത്തെക്കുറിച്ചും എയർഇന്ത്യ പരാമർശിച്ചിട്ടുണ്ട്. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റു ചികിത്സയിലായിരുന്ന 56 യാത്രക്കാർ വിവിധ ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ആയതായി എയർഇന്ത്യ അറിയിച്ചു.
ബി 737 വിമാനാപകടത്തിൽ 149 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും 23 പേരെ ഡിസ്ചാർജ് ചെയ്തതായും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിമാനാപകടത്തിൽ മരിച്ച 16 യാത്രക്കാരുടെ മൃതദേഹം കുടുംബങ്ങൾക്ക് കൈമാറിയതായും അപകടത്തെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തിവരികയാണെന്നും എയർഇന്ത്യ അറിയിച്ചു.