പാലാ: എല്‍.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ. മാണി. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത് ജോസ് കെ മാണിയാണ്. കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭ എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ്.കെ മാണി അറിയിച്ചു.
ഇന്ന് രാവിലെ ഒമ്പതുമണിക്ക് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. ജോസ് കെ. മാണിയെ കൂടാതെ റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എം.പി., എന്‍. ജയരാജ് എന്നീ എം.എല്‍.എമാരാണ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനു ശേഷം പിതാവ് കെ എം മാണിയുടെ കല്ലറയില്‍ എത്തി ജോസ് കെ മാണി പ്രാര്‍ത്ഥിച്ചു. 9.40ഓടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് തിരിച്ചു.
പാലാ സീറ്റ് ആര്‍ക്കെന്നത് സംബന്ധിച്ച് ഇടത് മുന്നണിയില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം. രണ്ട് വർഷത്തിനിടെ രണ്ടുതവണ യുഡിഎഫ് വിട്ട കേരള കോൺഗ്രസ് എം 40 വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് ഇടതുമുന്നണിയുമായുള്ള സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.