മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ കഴിഞ്ഞ 21 ദിവസത്തിനുളളിൽ യാത്ര ചെയ്തിട്ടുള്ളവർക്ക് മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എയർപോർട്ടുകളിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു . തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടുകളിലാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്.
വിദേശത്ത് നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനും അവർക്ക് പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെൽപ് ഡെസ്ക് ആരംഭിച്ചത്. സംശയനിവാരണത്തിനും ഈ ഹെൽപ് ഡെസ്ക് ഉപകരിക്കും. പരിശീലനം സിദ്ധിച്ച ജീവനക്കാരെയാണ് ഈ ഹെൽപ് ഡെസ്കുകളിൽ നിയോഗിക്കുന്നത്. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ളവർ പനിയോടൊപ്പം ശരീരത്തിൽ തടുപ്പുകൾ, അല്ലെങ്കിൽ കുമിളകൾ, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എയർപോർട്ട് ഹെൽപ് ഡെസ്കിനെ സമീപിക്കണം.
രോഗബാധിച്ചിട്ടുള്ള രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ഏത് പ്രായമുള്ള വ്യക്തിയാണെങ്കിലും പനി, തലവേദന, ശരീരവേദന, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ മങ്കിപോക്സാണ് എന്നാണ് സംശയിക്കേണ്ടത്.രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ 21 ദിവസം വായു സഞ്ചാരമുള്ള മുറിയിൽ കഴിയുക.മാസ്ക് നിർബന്ധമായും ധരിക്കുക. ഈ കാലയളവിൽ വീട്ടിലെ ഗർഭിണികളുമായോ, കുട്ടികളുമായോ, പ്രതിരോധ ശേഷി കുറഞ്ഞവരുമായോ അടുത്തിടപഴകരുത്. രക്തദാനം, അവയവദാനം എന്നിവ നടത്താൻ പാടില്ല.സമ്പർക്കം ഉണ്ടായ കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ പാടില്ല.
രോഗ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻ ‘ദിശ’യിലേക്ക് 104, 1056, 0471 2552056 എന്നീ നമ്പറുകളിൽ വിളിക്കുക.