നടൻ നസ്ലിൻ ഗഫൂറിന്റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് യുഎഇയിൽ നിന്നെന്ന് സൈബർ പൊലീസ്. പൊലീസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് അക്കൗണ്ട് ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്തു. കാക്കനാട് സൈബർ സെല്ലിൽ ഇന്നലെയാണ് നസ്ലിൻ പരാതി നൽകിയത്.
ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ എത്തിയ ചീറ്റകളെ പ്രധാനമന്ത്രി തുറന്നുവിട്ട വാർത്തയ്ക്ക് താഴെയാണ് അധിക്ഷേപിക്കുന്ന നസ്സിന്റെ വ്യാജ അക്കൗണ്ടിൽ നിന്നും കമന്റ് വന്നത്. ”ഒരു ചീറ്റയെങ്കിലും പുറത്തേക്ക്ചാടിയാൽ ഈ രാജ്യം രക്ഷപ്പെടുമായിരുന്നു” എന്നായിരുന്നു കമന്റ്.
കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ നസ്ലിനെതിരെ സൈബർ ആക്രമണം നടത്തുകയായിരുന്നു. താനല്ല കമന്റിട്ടതെന്ന് നസ്ലിൻ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോടെയാണ് നസ്ലിൻ സൈബർ സെല്ലിൽ പരാതി നൽകിയത്.ഇനി മുതൽ താൻ അഭിനയിക്കുന്ന ചിത്രങ്ങൾ കാണുകയില്ലെന്നു പലരും പറഞ്ഞതിൽ വിഷമമുണ്ട്. സുഹൃത്തുക്കൾ സ്ക്രീൻ ഷോട്ടുകൾ ഷെയർ ചെയ്തപ്പോഴാണ് ഈ സംഭവം അറിയുന്നത് എന്നും, തനിക്ക് കമന്റിട്ട ആളെ അറിയില്ലെന്നും നടൻ പറഞ്ഞു.
പലർക്കും അത് ഒരു വ്യാജ അക്കൗണ്ടാണെന്നു മനസിലായില്ല. താനാണ് അതു ചെയ്തതെന്നു വിശ്വസിച്ച് വിവിധ സംഘടനകൾ തനിക്കെതിരെ തിരിഞ്ഞു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ എത്തി അസഭ്യം പറയാനും തുടങ്ങി. സ്വയം ചെയ്യാത്ത കാര്യത്തിനു പഴി കേൾക്കേണ്ടി വന്നതിൽ ദുഖമുണ്ടെന്നും നസ്ലിൻ പറഞ്ഞു. വിഡിയോയ്ക്കൊപ്പം പരാതിയുടെ രസീതും നസ്ലിൻ ഷെയർ ചെയ്തിരുന്നു.