തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്രചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ ഗൂഢാലോചന പുറത്ത് വരാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ഉന്നതരെയും ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ. വിദേശത്ത് ഉള്‍പ്പടെ അന്വേഷണം നടത്തണമെന്നും ഫൈസല്‍ ഫരീദിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് നിലവിലുണ്ടെന്നും എൻഐഎ കോടതിയില്‍ അറിയിച്ചു.
സ്വപ്നയുള്‍പ്പടെയുള്ള പ്രതികളുടെ റിമാന്റ് റിപ്പോര്‍ട്ടിലാണ് എന്‍ഐഎ പരാമര്‍ശം. സ്വര്‍ണ്ണക്കടത്ത് കേസിലെ ഗൂഢാലോചന പുറത്ത് വരാന്‍കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ഉന്നതരെയും ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. വിദേശത്ത് ഉള്‍പ്പടെ അന്വേഷണം നടത്തിയാല്‍ മാത്രമേ ഗൂഢാലോചന വ്യക്തമാവൂ. യുഎഇയില്‍ നിന്നും ബാഗേജുകള്‍ അയച്ച മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന ഫൈസല്‍ ഫരീദിനെ ഇതുവരെ ചോദ്യം ചെയ്യാനായില്ല എന്ന സൂചനയും എന്‍ഐഎ റിപ്പോര്‍ട്ടിലൂണ്ട്.
ഫൈസല്‍ ഫരീദിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് നടപടിയുണ്ടായിട്ടുണ്ടെന്നു മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണ്ണക്കടത്തിനായി പ്രതികള്‍ സാമൂഹ്യമാധ്യമമടക്കമുള്ള ന്യൂതന സാങ്കോതിക വിദ്യകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ഡിജിറ്റല്‍ തെളിവുകള്‍ സീ ഡാക്ക് പരിശോധിച്ച് വരുന്നുവെന്നും എന്‍ഐഎ റിമാന്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേസില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയോട് അഭ്യര്‍ത്ഥിച്ചു. ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും സ്വപ്ന കോടതിയെ അറിയിച്ചു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി എന്‍ഐഎ കോടതിക്ക് മുന്‍പാകെ ഹാജരാക്കിയപ്പോഴാണ് സ്വപ്ന അഭ്യര്‍ത്ഥന നടത്തിയത്.
സ്വപ്ന ഉള്‍പ്പടെ 12 പ്രതികളെ അടുത്ത മാസം 8 വരെ കോടതി റിമാന്‍ഡ് ചെയ്തു. എന്‍ഐഎ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കേസിലെ മറ്റ് പ്രതികളായ സന്ദീപ്, മുഹമ്മദ് ഷാഫി, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അന്‍വര്‍ എന്നിവരെ കോടതിയില്‍ നേരിട്ട് ഹാജരാക്കി. നാല് പേരുടെയും റിമാന്‍ഡ് കാലാവധി അടുത്ത മാസം 8 വരെ നീട്ടി.