തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കളുടെ രാജ്ഭവൻ ധര്‍ണ്ണ ഇന്ന്.
മുന്‍പ്രവാസികാര്യ മന്ത്രിയും മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമായ എം.എം ഹസന്‍റെ നേതൃത്വത്തിലാണ് രാജ്ഭവന്‍ ധര്‍ണ്ണ. കോവിഡ്-19 ബാധയെ ത്തുടര്‍ന്ന് വിദേശനാടുകളില്‍ കുടുങ്ങിപ്പോയ പ്രവാസികളായ മലയാളികളെ നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിനായി പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നത്.
മറ്റ് പല രാജ്യങ്ങളും അവരുടെ പൗരന്മാരെ വിദേശനാടുകളില്‍ നിന്നും മടക്കി കൊണ്ടുപോകുന്നതിനായി പ്രത്യേക വിമാന സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മനുഷ്യത്വരഹിതമായ നടപടിയില്‍ പ്രതിഷേധിച്ചും പ്രത്യേക വിമാനസര്‍വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാരില്‍ കേരള ഗവര്‍ണര്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കള്‍ ധര്‍ണ നടത്തുന്നത്.
രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണിവരെ നടക്കുന്ന ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ധര്‍ണ്ണയെ വിവിധ സമയങ്ങളില്‍ അഭിസംബോധന ചെയ്യും.
സമൂഹിക അകലം പാലിച്ച് അടൂര്‍ പ്രകാശ് എം.പി, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ എം.എം ഹസനൊപ്പം ധര്‍ണ്ണയില്‍ പങ്കെടുക്കും. പ്രവര്‍ത്തകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിവാദ്യം അര്‍പ്പിക്കുന്നതിനുള്ള പ്രത്യക സൗകര്യവും ഒരുക്കിയിട്ടുണ്ട്.