തിരുവനന്തപുരം: ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പതിമൂന്നാം പ്രതി പി. കെ. കുഞ്ഞനന്തൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ ഇപ്പോള്‍ ജാമ്യത്തിലായിരുന്നു. ആരോഗ്യ പ്രശങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ദീർഘനാളായി ചികിത്സയിലായിരുന്നു. വയറിലെ അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായിവിജയൻ ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു.
പാനൂർ മേഖലയിൽ സിപിഎമ്മിനെ വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുളള ഇദ്ദേഹം സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ്. ടി.പിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നതായിരുന്നു കുഞ്ഞനന്തനെതിരായ കുറ്റം. 2014 ജനുവരിയില്‍ പ്രത്യേക വിചാരണ കോടതി കുഞ്ഞനന്തന് ജീവ പര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.