തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ ഐടി പദ്ധതികളിൽ നിന്ന് അന്താരാഷ്ട്ര കൺസള്‍ട്ടൻസി സ്ഥാപനമായ പിഡബ്ല്യുസിക്ക് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ സ്പേസ് പാര്‍ക്കിലെ നിയമനവുമായി ബന്ധപ്പെട്ടാണ് പിഡബ്ല്യുസിക്ക് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പിഡബ്ല്യുസിയുമായി ചേർന്ന് സർക്കാരിന് വിവിധി പദ്ധതികൾ ഉണ്ടായിരുന്നു , കരാറിലേർപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിഡബ്ല്യുസി ഈ കരാറുകൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തി. ഇതാണ് പിഡബ്ല്യുസിക്കെതിരായ പ്രധാന ആരോപണം.
സംസ്ഥാന സര്‍ക്കാരിന്റെ കെഫോൺ പദ്ധതിയുടെ കൺസള്‍ട്ടൻസി ചുമതല പിഡബ്ല്യൂസിയ്ക്കായിരുന്നു. ഈ കരാറിൻ്റെ കാലാവധി ഇന്നു തീരാനിരിക്കേയാണ് പിഡബ്ല്യൂസിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ഈ കരാറും കമ്പനിയ്ക്ക് പുതുക്കാനാകില്ല.