ഇടുക്കി: കാണാതായി മടങ്ങിയെത്തിയ ബന്ധുക്കളായ യുവതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാളറ കുളമാൻകുഴി ആദിവാസിക്കുടിയിൽ സഹോദരിമാരുടെ മക്കളായ പതിനേഴുകാരിയും ഇരുപത്തിയൊന്നുകാരിയായ യുവതിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ പതിനേഴുകാരി മരിച്ചു. വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ ഇരുപത്തിയൊന്നുകാരിയെയാണ് ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ പതിനൊന്നാം തീയതി മുതൽ ഇരുവരെയും കാണാതായിരുന്നു. പതിനേഴുകാരിയെ മാതാവ് ശകാരിച്ചതിനെ തുടർന്ന് വീട് വിട്ടു പോയതാണെന്നാണ് സൂചന. കയ്യിലുണ്ടായിരുന്ന മൊബൈലിൽ നിന്ന് വീട്ടുകാർക്ക് സന്ദേശം അയച്ചിരുന്നുവെങ്കിലും എവിടേക്കാണ് പോയതെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതിനെ തുടർന്ന് തൊട്ടടുത്ത ദിവസം വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അന്ന് രാത്രിയോടെ തന്നെ ഇരുവരും വീട്ടിൽ തിരിച്ചെത്തി. ഇരുപത്തിയൊന്നുകാരിയായ യുവതിയുടെ വീട്ടിലാണെത്തിയത്.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഇടപെട്ട് പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിൽ മടക്കിയെത്തിച്ചു. വിവരം പൊലീസില്‍ അറിയിക്കുകയും പൊലീസ് ഇരുവരെയും ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തു. സ്റ്റേഷനിൽ പോകാൻ തയ്യാറാകാനിറങ്ങിയ പെൺകുട്ടിയെ വൈകാതെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ ഇരുപത്തിയൊന്നുകാരി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കുഴഞ്ഞു വീണ യുവതിയെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു.
പതിനേഴുകാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. പെണ്‍കുട്ടികൾ വീട് വിട്ട്പോയത് സംബന്ധിച്ചും മരണം സംബന്ധിച്ച് അവ്യക്ത തുടരുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.