കൊച്ചി: ആർ.എസ്.എസ് മുതിർന്ന പ്രചാരകനും ബി.എം.എസ്. മുൻ വർക്കിംഗ് പ്രസിഡൻ്റുമായ ആർ. വേണുഗോപാൽ(90) അന്തരിച്ചു. ജീവിതം മുഴുവൻ സംഘപരിവാർ പ്രസ്ഥാനൾക്കായി ഉഴിഞ്ഞുവെച്ച ആളായിരുന്നു ആർ.വേണുഗോപാൽ. ബിഎംഎസ് മുന്‍ അഖിലേന്ത്യ വര്‍ക്കിങ്ങ് പ്രസിഡന്റ്, കേസരിയുടെ മുഖ്യ പത്രാധിപര്‍ തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് സര്‍വ്വകലാശാല എന്നിവിടങ്ങളിലായിരുന്നുവിദ്യാഭ്യാസം. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും ആര്‍എസ്എസിലൂടെ രാഷ്ട്രസേവനത്തിനിറങ്ങാനായിരുന്നു വേണുഗോപാലിൻ്റെ തീരുമാനം. ആർ.എസ്.എസ്. സ്ഥാപകരിലൊരാളായ ദത്തോപാന്ത് ഠേംഗ്ഡിജിയുമായുള്ള അടുപ്പമാണ് വേണുഗോപാലിനെ ഈ വഴിയിലേക്ക് നയിച്ചത്.
1945ൽ ആർ.എസ്.എസിൻ്റെ പ്രവർത്തനം കേരളത്തിൽ വ്യാപിപ്പിക്കുവാൻ നിയോഗിച്ചത് വേണുഗോപാലിനെയായിരുന്നു. 1942ല്‍ ആയിരുന്നു ഠേംഗ്ഡിജിയുമായുള്ള കണ്ടുമുട്ടലും ശിഷ്യപ്പെടലും. 1948 ആവുമ്പോഴോക്കും വേണുഗോപാല്‍ പൂർണ്ണ ആർ.എസ്.എസ്. പ്രചാരകനായി മാറി.
പിന്നീട് ജനസംഘത്തിന്റെയും ബിഎംഎസ്സിന്റെയും സഹകാര്‍ഭാരതിയുടെയും കേസരിയുടെയുമെല്ലാം വിവിധ ചുമതലകള്‍ വഹിച്ചു. ബി.എം.എസിനെ പ്രമുഖ തൊഴിലാളി സംഘടനയായി വളർത്തുന്നതിൽ നേതൃപരമായ പങ്കുവഹിച്ചത് വേണുഗോപാലാണ്. രണ്ടു തവണ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ജനീവയില്‍ നടന്ന ലോക തൊഴിലാളി കോണ്‍ഗ്രസില്‍ പങ്കെടുത്തിട്ടുണ്ട്. തൊഴിലാളി രംഗത്ത് ഇതരസംഘടനകളുമായുള്ള നല്ല ബന്ധവും കൂട്ടായ്മയും സൃഷ്ടിക്കാനും അതു ഉറപ്പിച്ചു നിര്‍ത്താനും ആര്‍. വേണുഗോപാല്‍ നിരന്തരമായി ശ്രമിച്ചിരുന്നു.
ചൈന സന്ദര്‍ശിച്ച ആദ്യ കമ്മ്യൂണിസ്റ്റ് ഇതര തൊഴിലാളി സംഘടന പ്രതിനിധിയും ആര്‍. വേണുഗോപാലാണ്. ആർ.എസ്.എസിൻ്റെ പ്രചാരകനായി ഇപ്പോഴും സേവനം അനുഷ്ടിക്കുകയായിരുന്നു. അവിവാഹിതനാണ്.മൃതദേഹം ഇന്ന് രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 12 വരെ കൊച്ചിയിലെ പ്രാന്ത കാര്യാലയമായ മാധവ നിവാസിൽ പൊതുദർശനത്തിന് വയ്ക്കും സംസ്‌കാരം ഇന്നു ഉച്ചയ്ക്ക് 12ന് പച്ചാളം ശ്മശാനത്തില്‍.