തിരുവനന്തപുരം: ഓണത്തിന് ഇത്തവണയും പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികൾ തുടങ്ങി. 13 ഇനങ്ങൾ വിതരണം ചെയ്യാനാണ് ആലോചന. ഇനങ്ങളുടെ പട്ടിക റീജണൽ മാനേജർമാർ രണ്ടു ദിവസം മുൻപ് എംഡിക്കു കൈമാറി. ഇതു പരിശോധിച്ചു വരികയാണെന്നും കിറ്റ് വിതരണം സംബന്ധിച്ച് മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും സപ്ലൈകോ അറിയിച്ചു.
സൗജന്യ കിറ്റുകൾ തയാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങൾസജ്ജമാക്കാനുമുള്ള നടപടികൾ ത്വരിതപ്പെടുത്താൻ ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ സിഎംഡി നിർദേശം നൽകി. ഇത്തവണ സോപ്പ്, ആട്ട തുടങ്ങിയവ ഒഴിവാക്കും. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നു. 90 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്കാവും സൗജന്യ കിറ്റ്. ഒരു കിറ്റിന് 500 രൂപയാണ് ചെലവാകുക. തുണി സഞ്ചി നൽകുന്നത് ഇത്തവണയും പരിഗണനയിലുണ്ട്.
ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തുന്നവ: പഞ്ചസാര- ഒരു കിലോ, ചെറുപയർ- 500 ഗ്രാം, തുവര പരിപ്പ്- 250 ഗ്രാം, ഉണക്കലരി- അര കിലോ, വെളിച്ചെണ്ണ- 500 മില്ലിലീറ്റർ, തേയില- 100 ഗ്രാം, മുളകുപൊടി- 100 ഗ്രാം, മഞ്ഞൾപ്പൊടി- 100 ഗ്രാം, സേമിയ/പാലട ശർക്കരവരട്ടി- 100 ഗ്രാം, ഏലയ്ക്ക/കശുവണ്ടി- 50 ഗ്രാം, നെയ്യ്- 50 മില്ലിലിറ്റർ.