നെയ്യാറ്റിൻകര: ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രവളപ്പിൽ ആന ഇടഞ്ഞ് ഒന്നാം പാപ്പാനായ ചാത്തന്നൂർ സ്വദേശി വിഷ്ണുവിനെ തുമ്പിക്കൈകൊണ്ട് അടിച്ചുകൊന്നു. ഫോട്ടോ എടുക്കുമ്പോൾ ഉണ്ടായ ഫ്ലാഷ് അടിച്ചിട്ട് ആണ് ആന വിരണ്ടത് എന്നാണ് പ്രാഥമിക നിഗമനം. അമ്പലത്തിൽ കുറച്ച് യുവാക്കൾ പുതിയ സ്കൂട്ടർ പൂജിക്കാൻ എത്തിച്ചപ്പോൾ പൂജ നടക്കുന്ന സന്ദർഭത്തിൽ ഫ്ലാഷ് മിന്നിയപ്പോഴാണ് ആന വിരണ്ടത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് അമ്പലത്തിൽ ഇത്തരം സംഭവം നടന്നത് . വിരണ്ട ആന ആദ്യം സ്കൂട്ടർ തല്ലിത്തകർത്തു. പെട്ടെന്ന് ആന അക്രമാസക്തമായപ്പോൾ ജനങ്ങളും കാഴ്ചക്കാരും കൂട്ടത്തോടെ വിരണ്ടോടി. ഭയന്ന് പിന്മാറാൻ ശ്രമിക്കവേ ഒന്നാം പാപ്പാനെ ആന തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. വീണ ദൂരേക്ക് തെറിച്ചുപോയ വിഷ്ണു എഴുന്നേറ്റ് വീണ്ടും ഓടാൻ ശ്രമം നടത്തി പക്ഷേ കുഴഞ്ഞുവീണുമരിച്ചു.
വിരണ്ടു ഓടിയ ആന ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ മാറി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. എങ്ങോട്ടാണ് ഓടുന്നത് എന്നോ എന്ത് അക്രമമാണ് ആന ചെയ്യാൻ പോകുന്നത് എന്നോ നാട്ടുകാർക്ക് പ്രവചിക്കാൻ ആവാതെ ഭയചകിതരായി ആളുകൾ പരക്കം പാഞ്ഞു. മൂന്നു മണിക്കൂറിലധികം നാട്ടിൽ പരിഭ്രാന്തി സൃഷ്ടിച്ച ആനയെ പിന്നീടാണ് തളയ്ക്കാൻ സാധിച്ചത്. അമ്പലത്തിലെ പ്രാദേശിക ഉത്സവ സമിതിയുടേതാണ് ഗൗരി നന്ദൻ എന്ന ഈ ആന .