gnn24x7

സ്വപ്നയുടെ മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി

0
244
gnn24x7

കൊച്ചി: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി തളളി. മുൻ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിന്മേലുള കേസിലാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും സരിത്ത് പ്രതിയല്ല എന്ന സർക്കാർ വാദവും അംഗീകരിച്ചാണ് കോടതി ജാമ്യഹർജികൾ തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരുന്നു.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ് കെ.ടി ജലീൽ പരാതി നൽകിയത്. പരാതിയിൽ സ്വപ്ന സുരേഷിനെയും പി.സി ജോർജിനെയും പ്രതിചേർത്ത് കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. സ്വപ്ന തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നാണ് ജലീലിന്റെ പരാതിയിൽ പറയുന്നത്.ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് കേസ്. രണ്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്. തെളിഞ്ഞാൽ ആറു മാസം തടവു ശിക്ഷ കിട്ടാം.

ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പന്ത്രണ്ടംഗ സംഘത്തിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയും കണ്ണൂർ അഡീഷണൽ എസ്പിയും ഉണ്ട്.സ്വർണക്കടത്ത് കേസിൽ ഇ.ഡി അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

2016ൽ വിദേശ സന്ദർശനത്തിനിടെ മുഖ്യമന്ത്രി നയതന്ത്ര ചാനൽ വഴി കറൻസി കടത്തിയെന്നും സ്കാനിംഗിൽ ബാഗിൽ കറൻസിയാണെന്ന് തെളിഞ്ഞിരുന്നതായാണ് സ്വപ്നയുടെ ഒരു ആരോപണം. ക്ലിഫ്ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ഭാരമുളള ലോഹം കടത്തിയെന്നും സ്വപ്ന ആരോപിച്ചു.വിദേശത്തേക്ക് കറൻസി കടത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, എം.ശിവശങ്കർ, കെ.ടി ജലീൽ, സി.എം രവീന്ദ്രൻ, നളിനി നെറ്റോ എന്നിവർക്ക് അറിവുണ്ടായിരുന്നതായാണ് സ്വപ്ന ആരോപിച്ചത്. സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ സരിത്തിനെ ഇന്നലെ നാടകീയമായി വിജിലൻസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here