ഡബ്ലിൻ: ടെലികോം കമ്പനിയായ eir കൊണ്ടുവരുന്ന നിരക്ക് വർദ്ധനവ് ബാധിക്കുന്നത് 25 ശതമാനത്തോളം ഉപഭോക്താക്കളെ. ആഗസ്റ്റ് മാസം മുതൽ ഇത് നിലവിൽ വരുമെന്ന് eir അറിയിച്ചു.
കമ്പനിയുടെ ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ്, ടിവി, മൊബൈൽ സേവനങ്ങൾ ഉപയോഗിക്കുന്ന കുടുംബങ്ങളെയും ചെറുകിട-ഇടത്തരം ബിസിനസുകളെയുമാണ് നിരക്കിലെ മാറ്റങ്ങൾ സരമായി ബാധിക്കുന്നത്. നിലവിലെ ഉപഭോക്താക്കൾക്ക് പ്രതിമാസം അവരുടെ ബില്ലുകളിൽ 5 യൂറോ അധികം പ്രതീക്ഷിക്കുന്നതായി കമ്പനി ചൂടികാട്ടി.
എല്ലാ ഉപഭോക്താക്കൾക്കും ഔദ്യോഗികമായ അറിയിപ്പ് നൽകുന്നുണ്ടെന്നും ബാധിക്കപ്പെടുന്നവർക്ക് അധിക നിരക്കുകളൊന്നുമില്ലാതെ അവരുടെ കരാർ ഒഴിവാക്കാനുള്ള ക്രമീകരണം ഉണ്ടായിരിക്കുമെന്നും eir അധികൃതർ പറഞ്ഞു.ഈ മാറ്റങ്ങൾക്ക് പുറമേ, അടുത്ത ഏപ്രിൽ മുതൽ വാർഷിക ഓട്ടോമേറ്റഡ് വില വർദ്ധന സംവിധാനത്തിലേക്ക് മാറുമെന്ന് കമ്പനി അറിയിച്ചു. എല്ലാ വർഷവും ജനുവരിയിൽ നിർവചിച്ചിരിക്കുന്ന ഉപഭോക്തൃ വില സൂചികയുടെ നിരക്കിൽ 3% വർദ്ധനവുണ്ടാകും. നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് ഇത് ബാധകമാകും. അയർലണ്ടിലെയും യുകെയിലെയും വ്യവസായിക അടിസ്ഥാനത്തിലാണ് മാറ്റം വരുന്നത്.
ഉപഭോക്താക്കൾക്കുള്ള വിലവർദ്ധനവിന്റെ അവ്യക്തത നീക്കും. പണപ്പെരുപ്പ നിരക്കുമായി പൊരുത്തപ്പെടുന്ന വില ഉറപ്പാക്കുന്നതിനൊപ്പം, വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവ് നിയന്ത്രിക്കാനും തുടർ നിക്ഷേപത്തെ പിന്തുണയ്‌ക്കുന്നതിനാണ് ഈ വാർഷിക വർദ്ധനവ് കൊണ്ടുവന്നതെന്നും eir പ്രസ്താവാനയിൽ പറഞ്ഞു.