വിഴിഞ്ഞത്ത് മൽസ്യത്തൊഴിലാളികളുടെ രാപ്പകൽ ഉപരോധ സമരം മൂന്നാം ദിവസത്തിലേക്ക്. ഉപരോധത്തിൽ വിഴിഞ്ഞത്ത് സംഘർഷാവസ്ഥ തുടരുന്നു. ബാരിക്കേഡുകൾ നീക്കാൻ സമരക്കാരുടെ ശ്രമം. ബാരിക്കേഡുകൾ തകർത്ത് മൽസ്യത്തൊഴിലാളികൾ മുന്നോട്ടുനീങ്ങുന്നു. തുറമുഖ കവാടത്തിലേക്ക് പ്രവേശിക്കാനാണ് ശ്രമം. സമരക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളും. സമരക്കാർ പിൻമാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ഇതിനിടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാരിന് യാതൊരു വാശിയുമില്ലെന്ന് മന്ത്രി വി അബ്ദുൾ റഹ്മാൻ അറിയിച്ചു. പ്രതിഷേധക്കാരെ പലതവണ ഫോണിൽ വിളിച്ചിട്ടും സംസാരിക്കാൻ സാധിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ വിവിധ ഘട്ടങ്ങളിലായി തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അതിരൂപത സമരം നടത്തിയിരുന്നു. എന്നാൽ, ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറായിട്ടില്ലെന്നാരോപിച്ചാണ് നാലാംഘട്ടമായി അനിശ്ചിതകാല സമരത്തിനു തുടക്കമിട്ടത്.