കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജനം വിധി എഴുതുന്നു. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ 7 മണി മുതൽ തന്നെ കനത്ത പോളിംഗ് ആണ് വിവിധ ബൂത്തുകളിൽ അനുഭവപ്പെടുന്നത്. ജനവിധി നാലാം മണിക്കുറിലേക്ക് കടക്കുമ്പോൾ 31 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തുന്നത്. പ്രധാനപ്പെട്ട മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലുമാണ്.
യുഡിഎഫ് സ്ഥാനാർത്ഥി ഉമതോമസ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. യുഡിഎഫിന്റെ ഭൂരിപക്ഷം ഉയരുമെന്ന് അവർ പ്രതികരിച്ചു. വിജയിക്കുമെന്നതിൽ സംശയമില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി അട്ടിമറി വിജയം നേടുമെന്നാണ് എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന്റെ പ്രതികരണം.
പോളിംഗ് സാമഗ്രികളുമായി ഇന്നലെ വൈകിട്ട് 6ന് മുമ്പ് ഉദ്യോഗസ്ഥർ ബൂത്തുകളിലെത്തി. രാത്രി 9ഓടെ ബൂത്തിലെ സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കി. മഹാരാജാസ് കോളേജിൽ രാവിലെ 8നാണ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മണ്ഡലത്തിന് പുറത്തുള ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്.ഒരു ബൂത്തിൽ സുരക്ഷയ്ക്കുൾപ്പെടെ മുഴുവൻ ഉദ്യോഗസ്ഥരും വനിതകളാണ്. അഞ്ചു മാതൃകാ ബൂത്തുകളുമുണ്ട്. ആറ് തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളുമുണ്ട്. തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെട്ടവർക്ക് മാത്രമാണ് താപാൽ വോട്ട്, സേനകളിലും വിദേശകാര്യ മന്ത്രാലയത്തിലും ജോലി ചെയ്യുന്നവർക്കാണ് സർവീസ് വോട്ടുകൾ.