കഠിനംകുളം കൂട്ടബലാത്സംഗക്കേസിൽ 5 വയസുകാരൻ മകൻ്റെ മൊഴി നിർണ്ണായകമാകുന്നു. അമ്മയെ ഉപദ്രവിക്കുന്നത് താൻ കണ്ടുവെന്നും തടയാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിലൊരാൾ നെഞ്ചിൽ പിടിച്ചു തള്ളി, കരയാൻ തുടങ്ങിയപ്പോൾ മുഖത്തടിച്ചു എന്നാണ് കുഞ്ഞിൻ്റെ മൊഴി.
കുഞ്ഞിൻ്റെയും അമ്മയുടെയും മൊഴി തമ്മിൽ സാമ്യമുള്ളതിനാൽ മകനെ മുഖ്യ സാക്ഷിയാക്കാനാകുമെന്നാണ് പോലീസ് വിലയിരുത്തൽ. കുഞ്ഞിനെ ഉപദ്രവിച്ചതിനാൽ പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുക്കും.
ഭർത്താവ് കഞ്ചാവ് ഉപയോഗിക്കുമായിരുന്നു എന്നും യുവതി മൊഴി നൽകിയിരുന്നു. സംഭവത്തിൽ ഇതുവരെ ഭർത്താവടക്കം 6 പേരാണ് അറസ്റ്റിലായത്.
ഭർത്താവിൻ്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ സുഹൃത്തിൻ്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ വച്ച് ഭർത്താവ് തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതികളിരൊരാൾ യുവതിയോട് അപമര്യാദയായി പെരുമാറുകയും സ്ഥലത്ത് നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ കള്ളം പറഞ്ഞ് അടുത്തുള്ള കാട്ടിൽ കൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.