തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തിക്കിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ തർക്കഭൂമി തന്റേത് എന്ന് അവകാശപ്പെടുന്ന വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ശുപാര്‍ശ ചെയ്തു. പട്ടയ ഭൂമി കൈമാറരുതെന്ന ചട്ടം ലംഘിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
മരിച്ച രാജനും കുടുംബവും താമസിക്കുന്ന ഭൂമി തന്റേതാണെന്ന് വസന്ത അവകാശപ്പെട്ടിരുന്നു. മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി താന്‍ കരമടയ്ക്കുന്ന ഭൂമിയിലാണ്. കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിക്കുമെന്നും വസന്ത പറഞ്ഞിരുന്നു. തർക്കഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്ന് തഹസിൽദാർ റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം ലക്ഷം വീടിന് അനുവദിച്ച ഭൂമി വസന്ത വാങ്ങിയത് നിയമാനുസൃതമാണോഎന്ന് സർക്കാർ പരിശോധിക്കണമെന്നും തഹസീൽദാർ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയത്.