ചെന്നൈ: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. അർബുദ രോഗബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കോടിയേരിയുടെ നില അതീവഗുരുതരമായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ യൂറോപ്യൻ യാത്ര കുറച്ചു മുൻപ് റദ്ദാക്കിയിരുന്നു. കേരളത്തിൽ നിന്നുള്ള സിപിഎം നേതാക്കൾ ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
ഓണിയൻ സ്കൂളിൽ എട്ടാംക്ലാസ് മുതൽ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു.19 വയസ്, ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖർക്കൊപ്പമുള്ള ജയിൽക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണൻ വളർന്നു. 1982 ൽ തലശേരി എംഎൽഎ. തോൽവിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്ക്. 90ൽ ഇപി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറി. അന്ന് മുതൽ ഇങ്ങോട്ട് കോടിയേരി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പിന്നിൽ പോയിട്ടുണ്ടായിരുന്നില്ല.