തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന് രാഷ്ട്രീയക്കാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധങ്ങളും. കെ സുധാകരന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. ഈ അടുപ്പമാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് മോൻസൻ മറയാക്കിയത്. ഉന്നത ബന്ധങ്ങള്‍ തനിക്കെതിരായ കേസ് അട്ടിമറിക്കാനും പ്രതി ഉപയോഗിച്ചു.
മോൻസൻ മാവുങ്കലിനെതിരെ ബിസിനസ് ഗ്രൂപ്പ് നൽകിയ ആറ് കോടിയുടെ തട്ടിപ്പ് കേസിൽ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയച്ചു. പിന്നാലെ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണം മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ട ചേർത്തല സിഐയ്ക്ക് നൽകി ഉത്തരവിറക്കി. എന്നാൽ പണം നഷ്ടമായവരുടെ എതിർപ്പും ഇന്‍റലിജൻസ് റിപ്പോർട്ടും പരിഗണിച്ച് ഈ നീക്കം തടയപ്പെട്ടു. ചേർത്തലയിലെ ഈ സിഐ മോൻസൻ മാവുങ്കലിന്‍റെ മകളുടെ വിവാഹ നിശ്ചയച്ചടങ്ങിൽ പങ്കെടുക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് അറസ്റ്റിന് തൊട്ട് മുൻപായിരുന്നു ഇത്. മുൻ ഡിഐജി എസ് സുരേന്ദ്രന് മോൻസനുമായുള്ള അടുപ്പത്തിന്‍റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചു.
മോന്‍സന്‍റെ പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്‍റെ രക്ഷാധികാരിയാണ് മോന്‍സനെന്നും താനും അതിന്‍റെ രക്ഷാധികാരിയാണെന്നും ജിജി തോംസണ്‍ പറഞ്ഞു.