കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ പേരിനൊപ്പം തന്റെ പേരു വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എംപി ഹൈബി ഈഡൻ.
ഒരു തവണ പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം നാലു വർഷം മുമ്പ് എംഎൽഎ ആയിരിക്കെ ഇയാളുടെ വീട്ടിൽ പോയിട്ടുണ്ട്. നഴ്സുമാരുടെ വീസ, പാസ്പോർട് സംബന്ധമായ വിഷയത്തിൽ ഇടപെട്ടിരുന്ന സംഘടന എന്ന നിലയിൽ ഇവർ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു പോയത്. ഇയാളുടെ വീട്ടിൽ ലിവിങ് റൂമിൽ ഇരുന്നു സംസാരിച്ചതല്ലാതെ മ്യൂസിയമോ ഒന്നും കണ്ടിട്ടില്ല. അല്ലാതെ ഒരു തവണ പോലും ഫോണിൽ വിളിച്ചു സംസാരിച്ചിട്ടില്ല. ഇയാളുമായി ബന്ധപ്പെടേണ്ട ആവശ്യം ഉണ്ടായിട്ടുമില്ല എന്നും ഹൈബി ഈഡൻ വ്യക്തമാക്കി.
ഇക്കാര്യത്തിൽ ആരോപണം ഉന്നയിക്കുന്നവർ മോൻസന്റെ ടെലഫോൺ വിവരങ്ങൾ ശേഖരിച്ച് അതിൽ ഒരു തവണയെങ്കിലും തന്റെ പേരുണ്ടോ എന്ന് പരിശോധിക്കണം. അയാൾക്കു തട്ടിപ്പിനു സഹായിക്കുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നു പറയണം. തന്റെ ഫോട്ടോ കാണിച്ച് ഇയാൾ തട്ടിപ്പു നടത്തി എന്നു പറയുന്നതിൽ കാര്യമില്ല. പരാതിക്കാർ തന്റെ പേര് പരാമർശിച്ചത് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉയർത്തിയാണ്. സാമ്പത്തിക ക്രമക്കേടിൽ പെട്ടവരോട് അനുതാപമുണ്ടെങ്കിലും പൊതുരംഗത്തുള്ളവരുടെ പേര് വലിച്ചിഴയ്ക്കുമ്പോൾ അന്വേഷിച്ച ശേഷം ചെയ്യാനുള്ള മര്യാദ കാണിക്കണം. അതുകൊണ്ടു തന്നെ തന്നെ അനാവശ്യമായി ബന്ധപ്പെടുത്തിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും.