ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ 200 പിന്നിട്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 77 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണു കൂടുതൽ കേസുള്ളത്. 54 കേസുകൾ വീതമാണ് ഈ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തത്. തെലങ്കാന (20), കർണാടക (19), രാജസ്ഥാൻ (18), കേരളം (15), ഗുജറാത്ത് (14) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.
രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരാണു പരിശോധന നടത്തേണ്ടത്. പരിശോധന നടത്തുന്നതിനു മുൻകൂട്ടി ബുക്ക് ചെയ്യണം. ഇതിനുള്ള സൗകര്യം എയർ സുവിധ പോർട്ടലിൽ സജ്ജമാക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 5,326 പേര്‍ക്കാണ്. 581 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 8,043 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,41,95,060 ആയി. രോഗമുക്തി നിരക്ക് 98.40 ശതമാനം; 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. ഇതുവരെ 138.35 കോടി പേർക്ക് രാജ്യത്തു വാക്‌സീൻ നൽകി.