ബാംഗ്ലൂർ: ഹ്രസ്വകാലസൈനിക സേവനപദ്ധതിയായ ‘അഗ്നിപഥി’നെതിരെ പ്രതിഷേധം കത്തുമ്പോൾ പദ്ധതിയെ പരോക്ഷമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നിയേക്കാം, എന്നാൽ, കാലങ്ങൾക്ക് ശേഷം രാജ്യത്തെ മികച്ച രീതിയിൽ കെട്ടിപ്പടുക്കുന്നതിന് ഈ തീരുമാനങ്ങൾ സഹായകമാകുമെന്നും പ്രധാനമന്ത്രി ബെംഗളുരുവിൽ നടന്ന പൊതു പരിപാടിയിൽ പറഞ്ഞു.
”ചില തീരുമാനങ്ങൾ ആദ്യം പലർക്കും അരോചകമായി തോന്നിയേക്കാം. എന്നാൽ കാലങ്ങൾക്ക് ശേഷം ഈ തീരുമാനങ്ങൾ പലതും രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കും. പരിഷ്കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിലേക്ക് എത്തിക്കു”മെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. എന്നാൽ ‘അഗ്നിപഥി’നെക്കുറിച്ച് നേരിട്ടൊരു പരാമർശം നടത്താൻ അദ്ദേഹം തയ്യാറായില്ല.
ഇന്ന് ചില സംഘടനകൾ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലടക്കം പല സംസ്ഥാനങ്ങളും ബന്ദ് അനുവദിക്കില്ലെന്നും, കർശനജാഗ്രത ഏർപ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ബിഹാറടക്കം പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമാണ്. കഴിഞ്ഞയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ പലയിടങ്ങളിലും തീവണ്ടി കത്തിക്കലുൾപ്പടെ നടന്നതിനാൽ 500-ലധികം തീവണ്ടികൾ റദ്ദാക്കിയിരിക്കുകയാണ്.