ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. ലഖിംപുർ ഖേരിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് കസ്റ്റഡിയിലായതിനെ കുറിച്ചാണ് ട്വീറ്റിൽ പരാമർശിച്ചിരിക്കുന്നത്. ‘28 മണിക്കൂറായി അങ്ങയുടെ പൊലീസ് എന്നെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നു. കര്‍ഷകരെ വാഹനം ഇടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി ഇപ്പോഴും പുറത്ത്. എന്തുകൊണ്ട്? എഫ്ഐആര്‍ ഇല്ലാതെയാണ് കസ്റ്റഡി’– എന്നാണ് പ്രിയങ്കയുടെ ട്വീറ്റ് ചെയ്തു.
മറ്റൊരു ട്വീറ്റിൽ ലംഖിംപുരിൽ കർഷകരെ വാഹനം ഇടിച്ചു തെറിപ്പിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പ്രിയങ്ക പങ്കുവച്ചു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് മോദി ലക്നൗവിൽ സന്ദർശനം നടത്തുന്നതിനെയും പ്രിയങ്ക വിമർശിച്ചു. ‘മോദിജി സ്വാതന്ത്ര്യം ആഘോഷിക്കാനാണ് വരുന്നതെന്ന്. ആരാണ് നമുക്ക് സ്വാതന്ത്ര്യം നൽകിയത്? കർഷകരാണ് സ്വാതന്ത്ര്യം നേടിത്തന്നത്. നിങ്ങളുടെ മന്ത്രിയെ പുറത്താക്കുകയും അവരുടെ മകനെ അറസ്റ്റു ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ ഈ സ്വാതന്ത്യം ആഘോഷിക്കുന്നതിൽ എന്തു ധാർമികതയാണ് ഉള്ളത്? ആ മന്ത്രി തുടരുകയാണെങ്കിൽ ഈ സർക്കാരിന് തുടരാൻ യാതൊരു ധാർമിക അവകാശവുമില്ല. മോദിജി നിങ്ങൾ ലഖിംപുർ ഖേരിയിലേക്ക് പോകുമോ?’–പ്രിയങ്ക ചോദിച്ചു.
പ്രിയങ്ക ഗാന്ധി കസ്റ്റഡിയിൽ നിരാഹാര സമരം ആരംഭിച്ചിരിക്കയാണ്. സീതാപുരിലെ ഹർഗാവിലെ ഗെസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ പാർപ്പിച്ചിരിക്കുന്നത്.