ലണ്ടൻ: യുക്രെയ്ൻ അധിനിവേശത്തിന് ഉത്തരവിട്ട റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ തന്ത്രങ്ങൾ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ലോകം കാണുന്നതെന്നു ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ജെറമി ഫ്ലെമിങ്. റഷ്യൻ സൈനികർക്ക് ആയുധങ്ങളും മനോവീര്യവും കുറവാണ്, പല ഉത്തരവുകളും നടപ്പിലാക്കാൻ അവർ വിസമ്മതിക്കുന്നു. സൈനികർ സ്വന്തം ഉപകരണങ്ങൾ അട്ടിമറിക്കുകയും അബദ്ധത്തിൽ സ്വന്തം യുദ്ധവിമാനം വെടിവച്ച് വീഴ്ത്തുകയും ചെയ്‌തതായി ജെറമി ഫ്ലെമിങ് പറഞ്ഞു.
യുക്രെയ്‌ൻ ജനതയുടെ ചെറുത്തുനിൽപ്പിനെയും പാശ്ചാത്യ രാജ്യങ്ങളുടെ നിശ്ചയദാർഢ്യത്തെയും വിലകുറച്ചു കണ്ട പുട്ടിൻ തന്റെ രാജ്യത്തിന്റെ സൈനിക ശക്‌തിയെ അമിതമായി വിശ്വസിക്കുകയും ചെയ്തു. ദിവസങ്ങൾക്കകം വിജയം നേടുമെന്ന കണക്കുകൂട്ടലിൽ റഷ്യ തുടങ്ങിവച്ച യുക്രെയ്ൻ അധിനിവേശം 36 ദിവസം മാത്രം പിന്നിടുമ്പോൾ റഷ്യൻ സൈന്യം യുക്രെയ്നിൽ പരാജയത്തെ മുഖാമുഖം കാണുകയാണെന്നും ജെറമി ഫ്ലെമിങ് പറഞ്ഞു. പുട്ടിൻ യുക്രെയ്‌നിലെ സാഹചര്യങ്ങൾ തെറ്റായി വിലയിരുത്തിയെന്നും റഷ്യൻ സമ്പദ്‌വ്യവസ്ഥയെയും റഷ്യക്കാരെയും സാമ്പത്തിക ഉപരോധം എത്രത്തോളം വരിഞ്ഞുമുറുക്കുമെന്നു മുൻകൂട്ടി വിലയിരുത്താൻ പുട്ടിന് കഴിഞ്ഞില്ലെന്നും ജെറമി ഫ്ലെമിങ് പറഞ്ഞു.
റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ എന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് വ്ലാഡിമിർ പുട്ടിന് അറിവില്ലെന്ന് വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻ ഡയറക്ടർ കേറ്റ് ബെഡിങ്ഫീൽഡ് പറഞ്ഞിനു തൊട്ടുപിന്നാലെയാണ് സമാനമായ പ്രസ്താവനയുമായി ജെറമി ഫ്ലെമിങ് രംഗത്തു വന്നത്. യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ മോശം പോരാട്ടത്തെക്കുറിച്ചും ഉപരോധങ്ങൾ റഷ്യൻ സമ്പദ്ഘടനയിൽ ഉണ്ടാക്കിയ തകർച്ചയെക്കുറിച്ചും പുട്ടിനു തെറ്റായ വിവരങ്ങളാണ് അദ്ദേഹത്തിന്റെ ഉപദേശകർ നൽകിയിരിക്കുന്നതെന്നായിരുന്നു കേറ്റ് ബെഡിങ്ഫീൽഡിന്റെ പരാമർശം.
അദ്ദേഹത്തോടു സത്യം പറയാൻ മുതിർന്ന ഉദ്യേഗസ്ഥർക്കു ഭയമാണെന്നും വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻ ഡയറക്ടർ പറഞ്ഞു. പുട്ടിനു വളരെ കുറച്ചു സത്യസന്ധമായ വിവരങ്ങളേ തന്റെ ഉപദേശകർ നൽകുന്നുള്ളൂവെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ യുഎസ് രഹസ്യാന്വേഷ വിഭാഗത്തിന്റെ റിപ്പോർട്ടുകളെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.