ലിസ്ബൻ: സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന്റെ റീബ്രാൻഡിങ്ങിനും സിഇഒ മാർക് സക്കര്‍ബര്‍ഗിനും എതിരെ രൂക്ഷവിമർശനവുമായി മുൻ ജീവനക്കാരി ഫ്രാൻസസ് ഹോഗൻ. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാതെ റീബ്രാൻഡിങ് നടത്തിയിട്ടു കാര്യമില്ലെന്നു പോർച്ചുഗൽ തലസ്ഥാനമായ ലിസ്‌ബനിൽ നടന്ന വെബ് ഉച്ചകോടിയിൽ ഹോഗൻ പറഞ്ഞു.
മാർക്ക് സക്കര്‍ബര്‍ഗ് രാജിവയ്ക്കുന്നതാണ് കമ്പനിക്കു നല്ലതെന്നും സക്കര്‍ബര്‍ഗ് സിഇഒയായി ഇരിക്കുന്നിടത്തോളം കമ്പനി ഈ രീതിയിൽ തന്നെയായിരിക്കും പ്രവർത്തിക്കുകയെന്നും സുരക്ഷയെക്കുറിച്ച് കൂടുതൽ ധാരണയുള്ള ഒരാൾ തലപ്പത്തേയ്ക്ക് എത്തിയാൽ കമ്പനിക്ക് ഗുണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്കിന്റെ ആഭ്യന്തര പ്രവർത്തനരീതിയെക്കുറിച്ചുള്ള റിപ്പോർട്ടു പുറത്തുവിട്ടതിനുശേഷം, വിസിൽ ബ്ലോവറായ ഹോഗൻ നടത്തുന്ന ആദ്യ പ്രസ്താവനയാണിത്.
ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് കഴിഞ്ഞയാഴ്ചയാണ് ‘മെറ്റ’ എന്നാക്കിയത്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് തുടങ്ങിയ ആപ്പുകളുടെ പേരുകൾ മാറില്ല. ഇവ ഇനി മെറ്റ എന്ന കമ്പനിയുടെ കീഴിലായിരിക്കും.
യുഎസ് നേരിടുന്ന അടിയന്തര ഭീഷണി ഫെയ്സ്ബുക് ആണെന്ന ഹോഗന്റെ വെളിപ്പെടുത്തൽ കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു.