കീവ്: റഷ്യയിലേക്ക് കീവിൽ നിന്നു തുറന്നുകൊടുത്ത രക്ഷാമാർഗം ഉപയോഗിക്കാൻ നഗരവാസികൾ മടികാണിക്കുന്നതായി റഷ്യൻ വക്താവ് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ പത്തു മണിയോടെ കീവ്, ചെർണീവ്, സുമി, ഹർകീവ്, മരിയുപോൾ നഗരങ്ങളിൽ നിന്ന് സുരക്ഷാമാർഗങ്ങൾ തുറന്നുകൊടുത്തതിൽ റഷ്യയിലേക്കുള്ള വഴി ഉപയോഗിക്കാൻ യുക്രെയ്ൻ സൈന്യം നഗരവാസികളെ അനുവദിക്കുന്നില്ലെന്നും റഷ്യ ആരോപിച്ചു. വിവിധ രക്ഷാമാർഗങ്ങളിലൂടെ ഇതിനകം ഇതിനകം 2,31,000 യുക്രെയ്ൻകാർ പടിഞ്ഞാറൻ മേഖലയിലേക്കു പോയിട്ടുണ്ടെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഏതാണ്ട് 25,000 വാഹനങ്ങൾ റഷ്യൻ അതിർത്തി കടന്നിട്ടുണ്ട്.
പത്ത് റൂട്ടുകൾ നിർദേശിച്ചുവെന്നും യുക്രെയ്ൻ അധികമായി ആവശ്യപ്പെട്ട ഒന്നുകൂടി അനുവദിച്ചുവെന്നും റഷ്യൻ പ്രതിരോധവകുപ്പ് വക്താവ് ഇഗോർ കൊനാഷെൻകോവ് അറിയിച്ചു. ഇതിനുശേഷവും റഷ്യയിലേക്കുള്ള രക്ഷാമാർഗം ഉപയോഗിക്കുന്നതിൽ നിന്നു നഗരവാസികളെ വിലക്കുകയാണെന്നാണ് ആരോപണം. നഗരവാസികളിൽ ചിലരിൽ നിന്നു സഹായാഭ്യർഥന ലഭിച്ചതായും അദ്ദേഹം പറഞ്ഞു.