ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കാനും മാർച്ച് 27 മുതൽ പതിവ് അന്താരാഷ്ട്ര വിമാന യാത്ര പുനരാരംഭിക്കാനും ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിന് ശേഷം വിമാന നിരക്ക് 40 ശതമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് ഇൻഡസ്‌ട്രി എക്‌സിക്യൂട്ടീവുകൾ അഭിപ്രായപ്പെടുന്നത്. നിലവിൽ രണ്ട് വർഷത്തെ കൊവിഡ് ലോക്ക്ഡൗണുകൾക്കും നിയന്ത്രണങ്ങൾക്കും ശേഷം യാത്രകൾ ആരംഭിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള എയർലൈനുകൾ തങ്ങളുടെ ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പദ്ധതിയിടുകയാണ്. ഇതോടെ ഈ വർഷം യാത്രാ പ്രവണതകൾ വർദ്ധിക്കാൻ സാധ്യത കൂടുതലാണ്. ലുഫ്താൻസ എയർലൈൻസും അതിന്റെ ഗ്രൂപ്പ് കാരിയറായ സ്വിസ് ഇന്റർനാഷണൽ എയർ ലൈൻസും വരും മാസങ്ങളിൽ ഏകദേശം ഇരട്ടി ഫ്ലൈറ്റുകൾ നടത്താൻ തീരുമാനിച്ചു. സിംഗപ്പൂർ എയർലൈൻസും ഫ്‌ളൈറ്റുകൾ 17 ശതമാനം വർധിപ്പിച്ചേക്കുമെന്ന് എക്‌സിക്യൂട്ടീവുകൾ പറയുന്നു. ഇന്ത്യയിൽ, ആഭ്യന്തര എയർലൈൻ കമ്പനിയായ ഇൻഡിഗോ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ 100 ആഗോള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ്.
എല്ലാ സാധാരണ അന്താരാഷ്ട്ര വിമാനങ്ങളും നിരോധിച്ചതിനാൽ, മറ്റ് രാജ്യങ്ങളുമായി ഉള്ള എയർ ബബിൾ പ്രോഗ്രാമുകൾക്ക് കീഴിലാണ് ഇന്ത്യൻ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള എയർലൈനുകളിൽ പരിമിതമായ കപ്പാസിറ്റി ഉള്ളതിനാൽ കഴിഞ്ഞ രണ്ട് മാസങ്ങളിൽ വിമാന നിരക്ക് കുതിച്ചുയർന്നു. ചില റൂട്ടുകളിൽ വിമാന നിരക്ക് 100 ശതമാനം വരെ ഉയർന്നു.
സാധാരണ അന്താരാഷ്‌ട്ര ഫ്‌ളൈറ്റുകൾ താൽക്കാലികമായി നിർത്തിയാൽ ഡിമാൻഡ്-സപ്ലൈ അസന്തുലിതാവസ്ഥ ഉണ്ടാകുമെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ എയർ ബബിൾ ക്രമീകരണങ്ങൾക്ക് കീഴിൽ അന്താരാഷ്ട്ര യാത്ര വളരെ ചെലവേറിയതാണ്. വിമാനക്കമ്പനികൾ സാധാരണ നിലയിലായതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുറയും.