ദുബായ്: കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച ഇന്ത്യക്കാരെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും സംസ്ഥാന സർക്കാരും തീരുമാനമെടുക്കാൻ വൈകുന്ന സാഹചര്യത്തിൽ വിഷയം ഉന്നയിച്ച് വിവിധ പ്രവാസി സംഘടനകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഇന്ത്യക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ അതില്‍ ഗള്‍ഫില്‍ മരിച്ച ഇന്ത്യക്കാരെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.
ഗള്‍ഫില്‍ 2000ല്‍ അധികം ഇന്ത്യക്കാരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇവരില്‍ പകുതിയും മലയാളികളാണ്. എന്നാല്‍ ഇവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ കേരളമോ, ഇന്ത്യയോ ഉള്‍പ്പെടുത്തിയിട്ടില്ല.
കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും കോവിഡ് പുനരധിവാസത്തിന് വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ചെങ്കിലും വിദേശത്ത് മരിച്ചവരെ എങ്ങനെ ഉള്‍ക്കൊള്ളിക്കും എന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നുമുണ്ടായിരുന്നില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് പറയുമ്പോഴും ആ പട്ടികയില്‍ ഗള്‍ഫില്‍ മരിച്ച ഇന്ത്യക്കാര്‍ ഉള്‍പ്പെടുമോ എന്നതാണ് ആശങ്ക.
ഗള്‍ഫിലാണ് ആദ്യമായി കോവിഡ് ബാധിച്ച് മലയാളി മരണമടഞ്ഞത്. കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ചവരുടെ കണക്കുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. സാധാരണക്കാരായ പ്രവാസികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. പലരുടേയും മൃതദേഹങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രോട്ടോക്കോള്‍ പ്രകാരം അതത് രാജ്യങ്ങളില്‍ തന്നെ സംസ്കരിക്കുകയായിരുന്നു.